ഒരു മദ്ധ്യവേനലവധിക്കാലത്തിന്‍റെ ആലസ്യതയില്‍ നിന്നും , ഇടപ്പാതിയുടെ നനവിലേക്ക് ഇറങ്ങാനായി മണ്ണും മനസ്സും വെമ്പി നില്‍ക്കുന്ന സമയത്താണ് ഇരട്ടി മധുരം പോലെ അരുണേട്ടത്തിയുടെ നാലാം റാങ്കിനു മേല്‍ , പാലക്കാട് എസ് എനിലേക്കുള്ള അപ്പോയിന്മെന്‍റ് ലെറ്ററും വന്നത് . എല്ലാം കൊണ്ടും ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അമ്മയായിരുന്നു . എനിക്കും അപ്പോള്‍ ബാംഗ്ലൂരില്‍ ജോലി സ്ഥിരമായിരുന്നു . ഏട്ടന്‍ ലണ്ടനില്‍ ഒരു കമ്പനിയുടെ സി ഓ ആയി ജോലി കിട്ടി പോയിട്ട് മൂന്നു വര്‍ഷമായിട്ടും നാട്ടിലേക്ക് ഒരു തവണ പോലും വരാഞ്ഞതിലുള്ള പരിഭവമൊഴിച്ചാല്‍ അമ്മയ്ക്ക് ഉണ്ടായിരുന്ന ഏക ദുഃഖം ഏട്ടത്തിയുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മാത്രമായിരുന്നു . എന്നെക്കുറിച്ച് അമ്മയ്ക്ക് വലിയ സങ്കല്പങ്ങളൊന്നുമില്ലായിരുന്നു , അമ്മയുടെ മനസ്സില്‍ ഞാനപ്പോഴും കുട്ടി തന്നെ ആയിരുന്നു .എന്‍റെ ബാംഗ്ലൂരിലെ ഒറ്റക്കുള്ള താമസ്സത്തില്‍ ഉള്ള ഒരു സങ്കടം ഒഴിച്ചാല്‍ എന്നെക്കുറിച്ച് അമ്മക്ക് മറ്റു ആവലാതികള്‍ ഒന്നുമില്ലായിരുന്നെന്നാണെനിക്ക് തോന്നിയിട്ടുള്ളത് . അഛന്‍റെ മരണം ഉണ്ടാക്കിയ ഷോക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതയായ ശേഷം എന്ത് പ്രതികൂല സാഹചര്യത്തിനും അമ്മയുടെ മനസ്സിനെ ഭയപ്പെടുത്താനാകില്ലായിരുന്നു , എന്ത് പ്രശനത്തിനും പെട്ടെന്ന് പോംവഴികള്‍ കണ്ടെത്തുന്ന അമ്മയെ നോക്കി ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട് .
ഞാന്‍ ലീവിനു വന്ന സമയത്താണു ഏട്ടത്തിക്ക് ജോലി കിട്ടിയെന്ന് അറിയുന്നത് , ഞാന്‍ തിരിച്ചു പോകുന്ന ഡെറ്റിലാണവള്‍ക്ക് ജോയിന്‍ ചെയ്യേണ്ടത് എന്നറിഞ്ഞ മുതല്‍
“ ഡാ നമുക്ക് ഒരുമിച്ച് നിന്‍റെ ബൈക്കില്‍ പോകാമെടാ , പ്ലീസ് ഡാ . എന്‍റെ പൊന്നുമോനല്ലെ .
എന്ന അപേക്ഷയുമായി അവളെന്‍റെ പിറകേ കൂടി . അവള്‍ക്ക് വല്ലാത്ത ഇഷ്ടമാണു ബൈക്കിലെ യാത്രകള്‍ . എനിക്കാണേ അതിനെക്കാള്‍ ക്രേസായിരുന്നു ബൈക്കിലെ യാത്ര . അതിനായി മാത്രമായിരുന്നു എഴുനൂറ്റി അന്‍പത് കിലോമീറ്ററോളം ഉണ്ടായിട്ടും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്ര ഞാന്‍ ബൈക്കിലാക്കുന്നത് , അതിനു ഏക എതിര്‍പ്പ് ഉള്ളത് അമ്മക്ക് മാത്രമാ . അത് വന്നു കയറുന്ന കുറച്ചു നേരത്തെക്കും , തിരികെ ബാംഗ്ലൂരെത്തി എന്നു ഫോണ്‍ വിളിക്കുമ്പോള്‍ എന്‍റെ പൈസ കളയാനായി ഒരു മണിക്കൂറോളവും മാത്രമേ കാണുകയുള്ളൂ .
“ അമ്മ അറിയണ്ട നിന്‍റെ ഫ്യൂസ് ഊരും ... നീ പോയേ പോയേ ... ഇവിടെ ഒറ്റക്ക് ഓടിക്കുന്ന പാട് എനിക്ക് തന്നെ അറിയാം അപ്പഴാ ഇനി നീയും ... വണ്ടി വിട്ട് പിടി ... പോ ...പോ “
എന്ന എന്‍റെ മറുപടി കേട്ടാലും ഒരു രക്ഷയുമില്ല ഏട്ടത്തി പഴയ പല്ലവി വീണ്ടും തുടങ്ങും .എന്‍റെ പേടി വേറെ ഒന്നുമല്ലായിരുന്നു , അവളെക്കൂട്ടി ബൈക്കിലാണു പോകുന്നതെന്നു പറഞ്ഞാല്‍ അമ്മ ചന്ദ്രഹാസ്സവുമായി ഇറങ്ങും പിന്നെ എന്‍റെ ബൈക്കില്‍ പോക്കും സ്വാഹയാകും എന്നതായിരുന്നു . എനിക്കറിയാമായിരുന്നു , ഇത് അമ്മയറിഞ്ഞാല്‍ അവളെയും കൂട്ടി ബസ്സിലോ ട്രൈനിലോ പാലക്കാട് വരെ പോയി , അവളെ കൊണ്ടാക്കി എല്ലാ കാര്യങ്ങളും ശരിയാക്കീട്ട് നീ ബാങ്ലൂര്‍ക്ക് ട്രെയിനിലോ ബസ്സിലോ പോയാ മതി എന്നേ പറയൂ എന്ന് . എന്‍റെ പ്രഭാതം മുതല്‍ ഉറക്കം വരെ അവളുടെ നിവേദനങ്ങള്‍ കൊണ്ട് നിറഞ്ഞു . അവസ്സാനം ,
“ ഏട്ടത്തീടെ ആദ്യ ശമ്പളം കിട്ടിയാ നിനക്ക് ഞാന്‍ ട്രീറ്റ് നടത്താടാ, പുതിയ ഷര്‍ട്ട് മേടിച്ച് തരാം , പുതിയ വാച്ച് മേടിച്ചു തരാം , ”
എന്നൊക്കെയുള്ള ഓഫ്ഫറുകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ അവസ്സാനം ഞാനൊരു വഴി കണ്ടു പിടിച്ചു .
പോകുന്നതിനു രണ്ട് ദിവസ്സം മുന്നേ എന്‍റെ ആത്മ മിത്രം ബിജുവിനോട് എന്തെലും ആവശ്യം പറഞ്ഞ് ബൈക്ക് എടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞു , അവന്‍ വന്നു എടുത്തിട്ട് പോയി. എന്നിട്ട് ഞാന്‍ അമ്മയോട് പറഞ്ഞു ,
“അവന്‍ ഇനി മറ്റന്നാളെ വരൂ എന്തായാലും നന്നായീ , ഞാനും ഏട്ടത്തീം കൂടി ബസ്സിനല്ലെ പോകുന്നത് , പിന്നെ ബൈക്ക് ഞാന്‍ വന്നിട്ട് വാങ്ങാം അമ്മേ , അതുവരെ അവന്‍ വച്ചേക്കട്ടെ വെറുതേ ഇവിടെ വച്ചിരുന്നാലും കേടാകും , അവന്‍ എടുത്തു കൊണ്ട് പോയത് നന്നായി , ഇനി ഞാന്‍ അവനെ വിളിച്ച് പറയാം ,വന്നിട്ട് വാങ്ങാമെന്ന് .”
അങ്ങിനെ വിജയകരമായി ഞങ്ങള്‍ അമ്മയെ പറ്റിച്ചു.പോകുന്ന ദിവസ്സം അതി രാവിലെ യാത്രയാക്കാന്‍ ബസ്റ്റാന്‍റില്‍ വന്ന അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ രണ്ട് പേരും ബസ്സില്‍ കയറി ഇരുന്നു . യാത്ര പറഞ്ഞ് പോയ അമ്മ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ , ബിജു ബൈക്കുമായി വന്നു , അവനുമായി യാത്ര പറഞ്ഞു , അമ്മയെ കണ്ടാല്‍ പറയാനുള്ള കള്ളങ്ങളൊക്കെ സ്റ്റഡി ക്ലാസ്സ് നടത്തി ഞങ്ങള്‍ വണ്ടി വിട്ടു .
ജീവിതത്തില്‍ ആദ്യമായി പോകുന്ന വഴിയിലെ ക്ഷേത്രങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിച്ചു . ഇടക്കിടെ ഞാന്‍ പോകുന്ന വഴി ആയിരുന്നിട്ടു കൂടി എനിക്കറിയാത്ത പല ക്ഷേത്രങ്ങളും അരുണേട്ടത്തി കാരണം കാണാന്‍ പറ്റി . അവസ്സാനം എനിക്കു തോന്നി ഞാനേതോ തീര്‍ഥ യാത്രക്കാണു പോകുന്നതെന്ന് . അവസ്സാനം കൊല്ലം അമ്മച്ചി വീട് ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു .
“ ദേ ഏട്ടത്തീ ഒരു കാര്യം പറഞ്ഞെക്കാം , എന്നെക്കൊണ്ട് പറ്റൂല്ല ഇതു പോലെ കണ്ട അമ്പലത്തിലെല്ലാം നിര്‍ത്തി കാവലു നില്‍ക്കാന്‍ , ഇനി വല്ല ഫേമസ്സ് ക്ഷേത്രവും ഉണ്ടെങ്കില്‍ മാത്രം പറഞ്ഞാ മതി ... ഞാന്‍ കേട്ടിട്ടുള്ളതാണേ നിര്‍ത്തും ഇല്ലെ നമ്മളങ്ങു ചെല്ലുമ്പോള്‍ നാളെ നേരം വെളുക്കും ഉച്ചക്കു മുന്നേ അവിടെ എത്താനുള്ളതാ ,പറഞ്ഞെക്കാം”
ആ വിരട്ടല്‍ ഏറ്റു ...പിന്നെ ഒരൊറ്റ വിടല്‍ ആയിരുന്നു . നേരം പുലര്‍ന്നു വരുന്നതേ ഉള്ളായിരുന്നു. കരുനാഗപ്പള്ളി കഴിഞ്ഞ് ഓച്ചിറ എത്തുന്നവരെ സയലന്‍റായിരുന്നു അരുണേട്ടത്തി . ഓച്ചിറ എന്ന ബോര്‍ഡ് കണ്ടതു മുതല്‍ പിന്നില്‍ നിന്നും ഡാ , ഡാ .. എന്ന വിളി ഇടക്കിടക്ക് കേട്ടു തുടങ്ങി . എനിക്ക് കാര്യം മനസ്സിലായി ഓച്ചിറ ക്ഷേത്രത്തില്‍ കയറണം . ഞാന്‍ ഒന്നും മിണ്ടീല്ല . ഹൈവേയില്‍ നിന്നും ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴി എത്തിയപ്പോള്‍ ,ഞാന്‍ വണ്ടി സ്ലോ ചെയ്തു ഇടത്തെക്ക് തിരിഞ്ഞു .അപ്പോള്‍ പിന്നില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം .ഞാന്‍ മനസ്സില്‍ ചിരിച്ചു ,പാവം.
ക്ഷേത്രത്തില്‍ നിന്നുമിറങ്ങുമ്പോള്‍ വളരെ പ്രസന്നവതിയായിരുന്നു ഏട്ടത്തി . പ്രസ്സാദം എനിക്കു നേരേ നീട്ടി . ഞാന്‍ ചോദ്യഭാവത്തില്‍ നോക്കുന്നതു കണ്ടപ്പോള്‍ ,
“ അതാ ബാഗില്‍ വച്ചെക്ക് .”
എന്നിട്ട് വണ്ടിയുടെ പിന്നില്‍ കയറിയിട്ട് പറഞ്ഞു ,
“ എടാ , ദൈവത്തോട് മാത്രം കളിക്കരുത് കേട്ടോ .”
ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യാനായി കിക്കറില്‍ വച്ച കാല്‍ എടുത്തത് കണ്ട് ,
“ ഞാന്‍ ഒന്നും പറഞ്ഞില്ല , നീ വണ്ടി എടുക്ക് ,പറഞ്ഞതെല്ലാം തിരിച്ചെടുത്തു ,സോറി .”
ബാക്കിയുള്ള യാത്രയുടെ ചിന്തയോ , അതോ പഴയ വാഗ്വാദങ്ങളുടെ ഓര്‍മ്മകളാണോ ഏട്ടത്തിയുടെ ഈ നിരുപാധികമായ കീഴടങ്ങലിനു പിന്നില്‍ എന്നെനിക്ക് മനസ്സിലായില്ല. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു .
ആലപ്പുഴ എത്താറായപ്പോള്‍ , ഞാന്‍ ആദ്യം കണ്ട ഒരു ഹോട്ടലിലേക്ക് വണ്ടി ഒതുക്കി . എപ്പോഴും കല പില പറയുന്ന അരുണേട്ടത്തി വല്ലാതെ മൂകമായിരുന്നു , ഞാന്‍ വല്ലതും ചോദിച്ചാല്‍ മറുപടി പറയും , ഇല്ലാതെ മിണ്ടില്ല .
“ കഴിക്കാനെന്താ വേണ്ടത് ?” എന്ന് ഞാന്‍ ചോദിച്ചതിനു
“ നിനക്ക് ഇഷ്ടമുള്ളതെന്തെങ്കിലും പറഞ്ഞാ മതി .” എന്ന് .
എനിക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു .
“ നിനക്കിഷ്ടമില്ലെ നമുക്ക് വണ്ടി ഇവിടെ എവിടെലും വച്ചിട്ട് ബസ്സില്‍ പോകാം .അതാകുമ്പോള്‍ ഈ കടന്നലു കുത്തിയ പോലിരിക്കുന്നത് കാണണ്ടല്ലോ .”
എന്‍റെ അടുത്ത വിരട്ടില്‍ വീണ്ടും ഏട്ടത്തി കീഴടങ്ങി .
“ വേണ്ട , ഞാന്‍ ഇനി മൂഡ് ഔട്ട് ആകില്ല , നീ ഇഡ്ഡലിയും തേങ്ങാ ചട്ണിയും പറയ് .”
ആഹാരം കഴിച്ചിട്ടിറങ്ങുമ്പോള്‍ ആകാശം ആകെ മൂടിക്കെട്ടിയിരുന്നു . മഴ പെയ്യുമെന്നു തോന്നി .
“ ഇതെന്താ ഏട്ടത്തിയുടെ മുഖത്തുണ്ടാരുന്ന വീര്‍പ്പം മുഴുവന്‍ ആകാശത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തോ ?”
എന്ന എന്‍റെ ചോദ്യം കേട്ട്
“ മഴ പെയ്യു മെന്നു തോന്നുന്നു ! പെയ്താല്‍ മതിയാരുന്നു !”
എന്ന ഏട്ടത്തിയുടെ അഭിപ്രായ പ്രകടനം കേട്ട് എനിക്ക് വട്ടായി .
“ അപ്പോള്‍ നാളെ ജോലിക്ക് ജോയിന്‍ ചെയ്യണ്ടേ ? ഇവിടെ നിന്ന് മഴയും നനഞ്ഞ് നിന്നാ മതിയോ ? ഒരു മഴയും മഴപ്രാന്തിയും ....”
“ നീ വണ്ടിയെടുക്ക് മഴ പെയ്യുന്നെങ്കില്‍ പെയ്യട്ടെ , നമുക്ക് പോകാം . മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം.”
എന്ന ഏട്ടത്തിയുടെ അഭിപ്രായത്തിനു പിന്നില്‍ വല്യ ഒരു ഗൂഡ്ഡോദ്ദേശം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന് എനിക്ക് പിന്നെയാ മനസ്സിലായത് .
ചേര്‍ത്തല ബൈപ്പാസ് എത്തിയപ്പോഴേക്കും മഴ പെയ്ത് തുടങ്ങി . ഞാന്‍ അടുത്ത് കണ്ട ഒരു കടയിലേക്ക് വണ്ടി ഒതുക്കി .
“എന്തിനാ ഇവിടെ നിര്‍ത്തിയേ മഴ ചാറുന്നതല്ലേ ഉള്ളൂ ? നമുക്ക് മഴ ഉറയ്‍ക്കുമ്പോള്‍ എവിടേലും കയറി നില്‍ക്കാം . ഇല്ലെങ്കില്‍ വൈകും .”
“ അത് ശരി ഏട്ടത്തിക്ക് നനയാനായി എന്നെക്കൂടി ബലിയാടാക്കാനാ ഉദ്ദേശം അല്ലേ , അത് നടക്കൂല്ല മോളേ .... നമ്മക്ക് മഴ തോര്‍ന്നിട്ട് പോകാം .”
തന്‍റെ അടവു ഫലിക്കില്ല എന്നു മനസ്സിലാക്കിയപ്പോള്‍ , അവള്‍ പയ്യെ മുഖം തിരിച്ചു മഴയിലേക്ക് കണ്ണും നട്ട് നിന്നു . ഇടക്കിടക്ക് , കടയുടെ ഷെയ്ഡില്‍ നിന്നും ചിതറി വീഴുന്ന മഴത്തുള്ളികളെ കൈയില്‍ പിടിച്ച് തറയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു .
അപ്പോള്‍ തന്നെ സമയം എട്ട് മണി കഴിഞ്ഞിരുന്നു . അര മണിക്കൂറോളം പെയ്ത മഴ അപഹരിച്ച സമയം കൂടി ലാഭിക്കാനായി , ആക്സിലറേറ്ററില്‍ കൈ കറക്കുമ്പോള്‍ അവള്‍ ഇടക്കിടക്ക് എന്‍റെ തോളിനു മുകളിലൂടെ സ്പീഡോ മീറ്ററില്‍ നോക്കുന്നുണ്ടായിരുന്നു . മഴ നനച്ച റോഡിലൂടെ ബൈക്ക് ചീറുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ്ദത്തെക്കുറിച്ച് അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഇടക്കിടെ വാച്ചിലും റോഡിലും മാത്രം ശ്രദ്ദിച്ചിരുന്ന ഞാന്‍ അതൊക്കെ കേള്‍ക്കുന്നുണ്ടെന്നു ഇടക്കിടക്ക് മൂളലിലൂടെ അവളെ ബോധിപ്പിച്ചു കൊണ്ടിരുന്നു .
അരൂരെത്തിയപ്പോള്‍ വീണ്ടും മഴ ഒന്നു പേടിപ്പിച്ചെങ്കിലും കൊച്ചീക്കായലില്‍ നിന്നെത്തിയ കാറ്റിനൊപ്പം അത് വഴി മാറി . എറണാകുളത്തിന്‍റെ തിരക്കിലൂടെ പോകുമ്പോള്‍ ,എന്‍റെ ഓര്‍മ്മകളില്‍ എന്നും നിറയുന്ന ഒരു പെണ്‍ കുട്ടിയുണ്ടായിരുന്നു ,അനു അഥവാ അനുപമ . അവളുടെ ഓര്‍മ്മകള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവായി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത് , അരുണേട്ടത്തിക്ക് നല്ലപോലെ അറിയാമായിരുന്നു .
“ ഡാ പള്ളിയില്‍ പോകണ്ടേ ?”
“ഉം പോകാം”
ഞാന്‍ കലൂര്‍ ഭാഗത്തേക്ക് വണ്ടി തിരിച്ചു . ലക്ഷ്യം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് ആയിരുന്നു . പള്ളിയിലെത്തി വണ്ടി പാര്‍ക്കിങ്ങില്‍ വച്ചിട്ട് , ഞാനേട്ടത്തിയോട് പറഞ്ഞു ,
“ഏട്ടത്തി പോയി പ്രാര്‍ഥിച്ചിട്ട് വാ , ഞാനിവിടെ നില്‍ക്കാം.”
“ഡാ അത്...നീ കൂടി...”
പറയാന്‍ വന്നത് അര്‍ഥോക്തിയില്‍ നിര്‍ത്തിയിട്ട് എന്‍റെ മുഖത്തെക്ക് ഒന്നു നോക്കിയ അരുണേട്ടത്തി , നിറഞ്ഞ എന്‍റെ കണ്ണുകള്‍ കണ്ട് പറയാന്‍ വന്നത് മുഴുമിക്കാതെ മെഴുകുതിരികള്‍ വാങ്ങിക്കൊണ്ട് , പള്ളിയിലേക്ക് കയറി . നടന്നു പോകുന്ന അരുണേട്ടത്തിയെ നോക്കി നില്‍ക്കുമ്പോള്‍ കണ്ണു നീര്‍ മറച്ച എന്‍റെ ഓര്‍മ്മകളില്‍ അനുവിന്‍റെ മുഖം മെല്ലെ തെളിഞ്ഞ് വന്നു .
അനു , ഞാന്‍ ആദ്യമായവളെ കാണുന്നത് അരുണേട്ടത്തിയോടൊപ്പമായിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അരുണേട്ടത്തിക്ക് ഒരു ടെസ്റ്റിന്‍റെ സെന്‍റര്‍ എറണാകുളം ദാരുല്‍ ഉലൂം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ചായിരുന്നു . അന്നവള്‍ക്ക് കൂട്ടിനായി ഞാന്‍ പോയതായിരുന്നു . ടെസ്റ്റ് തീര്‍ന്ന് , വരുന്ന അവളെയും കാത്ത് , അങ്ങിങ്ങ് പറന്നു നടക്കുന്ന (ചെല്ല) കിളികളെയും നിരീക്ഷിച്ചിരുന്ന എന്‍റെ മുന്നിലേക്ക് വന്ന അരുണേട്ടത്തിയുടെ കൂടെ വെളുത്ത് കൊലുന്നനെയുള്ള , കണ്ണില്‍ നിറയെ കുസൃതി ഒളിച്ചു വച്ച ഒരു സുന്ദരിക്കുട്ടിയുമുണ്ടായിരുന്നു .
“ ഇത് അനുപമ , ഇവിടെ അടുത്തുള്ളതാ . ഇവിടെ വച്ച് പരിചയപ്പെട്ടതാ”
തിരിഞ്ഞ് അനുപമയോട് ,
“ ഇതെന്‍റെ അനിയന്‍ , എല്‍ ബി എസ്സില്‍ പഠിക്കുന്നു , എനിക്ക് കൂട്ടിനു വന്നതിവനാ.”
ഞാനവളെ നൊക്കി പുഞ്ചിരിച്ചു , അവള്‍ തിരിച്ചും .
“ ചേച്ചീ , വീട്ടിലേക്ക് വാ , അമ്മയെം അഛനെയുമൊക്കെ പരിചയപ്പെട്ടിട്ട് പോകാം .”
അനുവിന്‍റെ വക ക്ഷണം .എന്‍റെ സമ്മതത്തിനായി എന്‍റെ മുഖത്തെക്ക് നോക്കിയ അരുണേട്ടത്തി കാണുന്നത് ഡബിള്‍ സമ്മതവുമായി നില്‍ക്കുന്ന എന്നെയാണ്. അന്ന് വളരെ സൌമ്യ ശീലയായ അനുവിന്‍റെ അമ്മയുടെയും , തികഞ്ഞ വിശ്വാസിയായ അനുവിന്‍റെ അഛന്റ്റെയും , ബൈബിള്‍ വായിക്കാന്‍ ദിവസ്സത്തിലെ ഇരുപത്തി നാല് മണിക്കൂറുകള്‍ കുറഞ്ഞു പോയെന്നു പറയുന്ന അവളുടെ അമ്മൂമ്മയുടേയും സ്നേഹവും , പെരുമാറ്റവും അനുഭവിച്ചറിഞ്ഞു ഞങ്ങള്‍ .
തിരികെ വീട്ടിലെത്തുന്ന വരെയും , അതിനു ശേഷവും അനുപമാ പുരാണം മാത്രമായിരുന്നു അരുണേട്ടത്തിയുടെ നാവില്‍ . അവര്‍ തമ്മിലെ സൌഹൃദം ഫോണിലൂടെയും കത്തുകളിലൂടെയും തുടര്‍ന്നിരുന്നു എന്ന് ഞാനറിയുന്നത്
“ ഡാ , നിന്നെ ആ അനു അന്വേഷിച്ചതായി പറയാന്‍ പറഞ്ഞു ട്ടോ .”
എന്ന ഏട്ടത്തി മുഖേനയുള്ള ക്ഷേമാന്വേഷണങ്ങളിലൂടെ ആയിരുന്നു . പിന്നീട് അനുവിന്‍റെ പ്രണയത്തെ കുറിച്ചും , അതിന്‍റെ തീവ്രതയെക്കുറിച്ചും , അവളെ സ്നേഹിക്കുന്ന പയ്യന്‍റെ ആത്മാര്‍ഥതയെക്കുറിച്ചുമൊക്കെ അരുണേട്ടത്തി വാചാലയാകുമ്പോള്‍ , എന്‍റെ ഉള്ളില്‍ നിശബ്ദ്ദമായൊരു നീറ്റല്‍ ഉണ്ടാകുമായിരുന്നു . ഞാന്‍ അവളെ സ്നേഹിച്ചിരുന്നോ ? എന്ന് എന്നോടു തന്നെ പല വട്ടം ചോദിച്ച് ആശയക്കുഴപ്പത്തിലാകുമായിരുന്നു എന്‍റെ മനസ്സ് .
അനുവിനെ പിന്നീട് കണ്ടത് യാദൃശ്ചികതയായിരുന്നോ എന്നെനിക്കറിയില്ല ! അതോ സാക്ഷി ആകാന്‍ വിധി കല്പിച്ചതോ? എല്‍ ബി എസ്സിലെ കോഴ്സ് തീര്‍ന്ന വെക്കേഷന്‍ സമയത്ത് അപ്പച്ചിയുടെ ബാംഗ്ലൂരിലെ വീട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ എവിടെ നിന്നോ പൊട്ടി വീണ പോലെ അവളെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി .സാധാരണ ഉള്ള തിരക്കില്ലാത്ത ഐലന്‍ഡ് എക്സ്പ്രസിന്‍റെ അപൂര്‍വ്വം ഒരു ദിവസ്സമായിരുന്നു അത് . സൂചി കുത്താന്‍ ഇടമില്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ അന്നാകെ ശൂന്യമായ പോലെ , പേരിനു മാത്രം യാത്രക്കാര്‍ . കോയമ്പത്തൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തേക്കിറങ്ങി , ഫുഡ് സ്റ്റാളില്‍ നിന്നു വാങ്ങിയ കപ്പലണ്ടി പാക്കറ്റും ചായയുമായി തിരികെ വന്നു കയറി ഫുഡ് ബോര്‍ഡില്‍ ഇരിക്കാന്‍ തുടങ്ങിയ ഞാന്‍ എതിര്‍ വശത്തെ ഡോറില്‍ നില്‍ക്കുന്ന പെണ്‍ കുട്ടിക്ക് അനുവിന്‍റെ ഛായയുണ്ടെന്നു തോന്നിയപ്പോള്‍ ,അടുത്തേക്ക് ചെന്നു .
“അനൂ “
എന്‍റെ വിളി കേട്ട് ഞെട്ടിയ പോലെ തിരിഞ്ഞ അവളുടെ കണ്ണില്‍ ഞാന്‍ അന്നു കണ്ട കുസൃതിക്കു പകരം , കണ്ണു നീരായിരുന്നു എന്നത് , അമ്പരപ്പോടെ ഞാന്‍ മനസ്സിലാക്കി .
“ നീയെവിടേക്കാ ? അമ്മയും അഛനും എവിടെ ? എന്തിനാ ഇവിടെ ഡോറില്‍ വന്നു നിന്ന് കരയുന്നത് ? എന്താ എന്തു പറ്റി നിനക്ക് ?”
എന്‍റെ ചോദ്യങ്ങള്‍ക്ക് അവളുടെ ഏങ്ങലടികളായിരുന്നു മറുപടി . എനിക്കെന്തോ വല്ലായ്മ തോന്നി .
“ എന്ത് തന്നെ ആയാലും കുറച്ച് റിലാക്സ് ചെയ്യൂ , കരയാതെ , മുഖം തുടയ്‍ക്കൂ .”
“ ഒന്നുമില്ല ഏട്ടാ .”
എന്ന അവളുടെ മറുപടിയില്‍ തന്നെ എന്തോ ഉണ്ടെന്നെനിക്ക് മനസ്സിലായി. കൂടുതലൊന്നും ചോദിച്ച് വിഷമിപ്പിക്കണ്ട എന്നു കരുതി
“നീ അവിടെ ഇരിക്ക് , വെറുതേ ഇവിടെ നിന്ന് തണുത്ത കാറ്റടിച്ച് അസുഖം വരുത്തണ്ട.“
എന്നു പറഞ്ഞ് അവള്‍ ഒരു സീറ്റില്‍ കൊണ്ടിരുത്തി .
ഇടക്കിടെ അവളെ നോക്കാനായി ഞാന്‍ ഡോറില്‍ നിന്നും എഴുനേല്‍ക്കുമ്പോഴെല്ലാം കാല്‍ മുട്ടില്‍ കൈകള്‍ പിണച്ച് മുഖം പൂഴ്ത്തിയിരിക്കുന്നതാ കണ്ടത് , കരയുകയാകും എന്നെനിക്ക് മനസ്സിലായി . കരയട്ടെ കുറച്ച് കരഞ്ഞ് റിലാക്സാകുമ്പോല്‍ അവളോട് ചോദിച്ച് മനസ്സിലാക്കാം എന്താണു പ്രശനം എന്നു കരുതി വീണ്ടും ഞാന്‍ ഡോറിലേക്ക് മടങ്ങി.
ഏറേ നേരം കഴിഞ്ഞു അനുവിനെ ഞാന്‍ ഒരു കപ്പ് ചായയുമായി വിളിച്ചു. അവള്‍ ആ ചായ വാങ്ങി , കുറേയൊക്കെ റിലാക്സ്ഡ് ആയീ എന്നവളുടെ അപ്പോഴത്തെ മുഖഭാവം പറയുന്നുണ്ടായിരുന്നു . ആ ചായക്കിടയില്‍ അവള്‍ പറഞ്ഞ കഥ കേട്ട് തകര്‍ന്നത് ഞാനായിരുന്നു . അവളുടെ പ്രേമം മത പ്രശനങ്ങള്‍ വില്ലനായി വന്നപ്പോള്‍ യാഥാസ്ഥിതികരായ അവളുടെ മാതാപിതാക്കള്‍ എതിത്തു , ഒരിക്കലും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഒന്നിക്കാന്‍ കഴിയില്ലെന്നു ബോദ്ധ്യമായപ്പോള്‍ , കയ്യില്‍ കിട്ടിയ ആഭരണങ്ങളും പണവുമായി അവളിറങ്ങി , കാമുകനോടൊപ്പം , പാലക്കാട് വരെ ഒരുമിച്ച് ഉണ്ടായിരുന്ന അവന്‍ പാലക്കാടുനിന്നും ട്രെയിന്‍ വിട്ടപ്പോള്‍ കാണാതെയായീ ഒപ്പം അവള്‍ കൊണ്ടു വന്ന ബാഗും . കോയമ്പത്തൂരില്‍ ഇറങ്ങാനായി ശ്രമിച്ചെങ്കിലും , പ്ലാറ്റ് ഫോമിലെ ആളുകളും പരിചയമില്ലാത്ത ഭാഷയും , രാത്രിയും അവളെ ഭയപ്പെടുത്തി. അങ്ങിനെ നിന്നപ്പോഴാണ് ഞാന്‍ അവളെ കാണുന്നത് . അവന്‍ പണവുമായി മുങ്ങിയതോ , ആരെങ്കിലും അപകടപ്പെടുത്തിയോ , പുറത്തിറങ്ങിയപ്പോള്‍ ട്രെയിന്‍ മിസ്സ് ചെയ്തതോ ഒന്നും അറിയില്ല , ഒരു ലോക പരിചയവുമില്ലാത്ത ആ കുട്ടി എന്തു ധൈര്യത്തിലാണു , സ്നേഹിച്ചു എന്ന ഒരേ ഒരു കാരണത്താല്‍ പൂര്‍ണ്ണമായും അറിയാത്ത ഒരു ചെറുപ്പക്കാരനോടൊപ്പം ഇറങ്ങി പുറപ്പെട്ടതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു ഞാന്‍ . എന്താണിനി ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല .ട്രെയിന്‍ സേലത്തെത്തിയപ്പോള്‍ പ്ലാറ്റ് ഫോമിലിറങ്ങി ഞാന്‍ അരുണേട്ടത്തിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു , അനുവിനെ ആശ്വസിപ്പിക്കുന്നതിനായി അരുണേട്ടത്തിയെ ചുമതലപ്പെടുത്തി . അരുണേട്ടത്തി പറഞ്ഞ പ്രകാരം അടുത്ത ട്രെയിനിനു തന്നെ തിരികേ എറണാകുളത്ത് അവളെ കൊണ്ടാക്കാനായി , സേലത്ത് നിന്നും എറണാകുളത്തേക്ക് രണ്ട് റ്റിക്കറ്റ് എടുത്തു .
മടക്ക യാത്രയില്‍ അനു മൂകയായിരുന്നു . എനിക്കും വല്ലാത്ത വിഷമം അലട്ടുന്നുണ്ടായിരുന്നു . ഉറക്കം എന്‍റെ കണ്ണുകളെ കാര്‍ന്നു കൊണ്ടിരുന്നെങ്കുലും , ചിന്തകള്‍ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. ട്രെയിന്‍ പാലക്കാട് വിട്ടപ്പോള്‍ നേരം പുലരാറായിരുന്നു .അനു അപ്പോഴേക്കും സുഖമായ ഉറക്കത്തിലേക്ക് വഴിതി വീണിരുന്നു . അവളുടെ മനസ്സ് തികച്ചും ശാന്തമായി എന്നെന്‍റെ മനസ്സ് പറഞ്ഞു .ആലുവഎത്താറാകുന്നതു വരെ ഓരോ സ്റ്റേഷനിലും ഇറങ്ങി , ചായയൊക്കെ കഴിച്ച് , എന്നെ ആക്രമിച്ചു കൊണ്ടിരുന്ന ഉറക്കത്തെ ഞാന്‍ അകറ്റി നിര്‍ത്തി . എന്നിട്ടും ഇടക്കെപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ ട്രെയിന്‍റെ കുലുക്കത്തിലാണ് ഉണര്‍ന്നത് . ഏതു സ്റ്റേഷന്‍ എന്നു നോക്കനായി ഡോറിലേക്ക് പോയ എന്നെ തള്ളി മാറ്റിക്കോണ്ട് , കുറേ യാത്രക്കാര്‍ തിരക്കിട്ട് പോയി . ആതിരക്കിനിടയിലൂടെ നൂണ്ട് ഡോറില്‍ചെന്ന ഞാന്‍ അടുത്ത പാളത്തില്‍ എതിര്‍ വശത്തേക്ക് നിര്‍ത്തിയിട്ടിരിക്കുന്ന മറ്റൊരു ട്രെയിന്‍റെ മുന്ഭാഗത്തെത്താനായി പോകുന്ന ഞങ്ങളുടെ ട്രെയിനിലെ യാത്രക്കാരെയും , നിര്‍ത്തിയിട്ടിരിക്കുന്ന മറ്റേ ട്രൈനിലെ യാത്രക്കാരെയുമായിരുന്നു .
“ എന്താ , എന്താ ചേട്ടാ സംഭവം ? എന്തിനാ എല്ലാരും അങ്ങോട്ടു പോണത് ?”
എന്ന എന്‍റെ ചോദ്യത്തിനു ,
“ ആ എന്തോ ഒന്നും കൃത്യമായിട്ടറിയില്ല , നമ്മുടെ ട്രൈനില്‍ നിന്നും ആരോ ആട്രെയിന്‍റെ മുന്നിലേക്കെടുത്ത് ചാടി , ആണോ , പെണ്ണോ എന്നറിയില്ല . എന്തായാലും ആളു ക്ലോസ്സായി അതുറപ്പാ..”
എന്ന മറുപടി കേട്ട് സ്തംഭിച്ച് പോയ ഞാന്‍ സമനില വീണ്ടെടുത്ത് , അനു ഇരുന്നിടത്തേക്ക് പാഞ്ഞു .
എന്‍റെ സകല പ്രജ്ഞകളെയും തളര്‍ത്തിക്കൊണ്ട് അവളിരുന്നയിടം ശൂന്യമായി കിടന്നിരുന്നു .....
“ ഡാ വാ പോകാം ...”
ഓര്‍മ്മയില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത് , എന്നെ തട്ടി വിളിക്കുന്ന അരുണേട്ടത്തിയെയാണ് . ഞാന്‍ ചിന്തകളില്‍ നിന്നും മുക്തനാകാന്‍ കുറച്ച് സമയമെടുത്തു .
തൃശ്ശൂരെത്തുമ്പോഴേക്കും നേരം ഉച്ചയായി , അപ്പോഴും ആകാശം എന്‍റെ മനസ്സുപോലെ തന്നെ മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു. ഒരു ഹോട്ടലില്‍ വണ്ടി കൊണ്ടു നിര്‍ത്തിയതും , ആഹാരം കഴിച്ചതുമെല്ലാം വെറും യാന്ത്രികമായിട്ടായിരുന്നു . അരുണേട്ടത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , അവിടെ കോളേജിനടുത്തു തന്നെ , അവളുടെ കൂടെ പഠിച്ച ഒരു കുട്ടിയും , കുറച്ച് റ്റീച്ചര്‍മാരും പേയിംഗ് ഗസ്റ്റുകളായി താമസ്സിക്കുന്നുണ്ടെന്നും , അവരുടെ കൂടെ താമസ്സ സൌകര്യം ശരിയാക്കിയ കൂട്ടുകാരിയെക്കുറിച്ചും മറ്റുമൊക്കെ . ഒന്നും എന്‍റെ മനസ്സില്‍ പതിയുന്നുണ്ടായിരുന്നില്ല . അവിടെ നിന്നിറങ്ങി ആലത്തൂര്‍ എത്തുന്നവരെ അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നതിനൊക്കെ ഞാന്‍ മൂളലുകള്‍ കൊണ്ട് ശ്രദ്ധിക്കുന്നെന്ന് വരുത്തി . ആലത്തൂര്‍ കഴിഞ്ഞപ്പോള്‍ മഴ അതിന്‍റെ സകല പ്രതാപങ്ങളോടും കൂടി പെയ്ത് തുടങ്ങി . ഞാന്‍ വണ്ടി ഒരു സൈഡില്‍ കണ്ട ബസ്റ്റോപ്പിലേക്ക് കയറ്റി നിത്തി . അപ്പോഴേക്കും പകുതിയിലേറെ നനഞ്ഞിരുന്നു . ബസ്റ്റോപ്പില്‍ നിന്നപ്പോള്‍ ഞാന്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് നോക്കി , പത്തോളം മിസ് കാളുകള്‍ , വീട്ടില്‍ നിന്ന് .സൈലന്‍റ് ആക്കിയിരുന്നതു കൊണ്ട് അറിഞ്ഞില്ല . ഞാന്‍ അമ്മയെ വിളിച്ചു . കോളേജില്‍ എത്താറായെന്നും എത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞ് കട്ട് ചെയ്തു .
മഴയുടെ സ്പര്‍ശം അരുണേട്ടത്തിയെ വല്ലാതെ ഡിസ്റ്റര്‍ബ്ബ് ചെയ്യുന്നു എന്നു തോന്നി . അവള്‍ വീണ്ടും പഴയ പല്ലവി തുടങ്ങി .
“ എന്തായാലും നനഞ്ഞു , ഇനി കുറച്ച് ദൂരമല്ലേ ഉള്ളൂ , നമുക്കങ്ങ് പോകാമെഡാ .”
ഞാന്‍ മൊബൈലിനെയും , അവളുടെ ഫയലുകളേയും സര്‍ട്ടിഫിക്കറ്റുകളുടെയും കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ ,
“അതിനു വഴിയുണ്ടാക്കാം എന്നാല്‍ പോകാമോ ?”
എന്നായി അടുത്ത ചോദ്യം . ഞാന്‍ ശരിയെന്ന് പറഞ്ഞു . ഉടനേ അവള്‍ ബസ്റ്റോപ്പിനോട് ചേര്‍ന്നു നിന്നിരുന്ന കടയില്‍ നിന്നും മൂന്നാലു പ്ലാസ്റ്റിക്ക് കവറുകള്‍ വാങ്ങി എന്‍റെയും അവളുടെയും മൊബൈലുകളും, വാച്ചും , സര്‍ട്ടിഫിക്കറ്റും ഫയലുമെല്ലം ഭദ്രമായി പാക്ക് ചെയ്തു . എന്നിട്ട് ,
“ ഇനിയിതാ ബാഗില്‍ വയ്ക്ക് , എന്നിട്ട് വണ്ടി വിട് മോനേ..”
എന്ന് . എന്നിട്ടും ഞാന്‍ അനങ്ങുന്നില്ലന്ന് കണ്ടപ്പോള്‍ , വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഒരു മോഹന വാഗ്ദാനം കൂടി നല്‍കി .
“ ആദ്യ ശമ്പളത്തിനു നിനക്ക് ഞാന്‍ N70 വാങ്ങിത്തരാം .”
എന്നിട്ടും മിണ്ടാതെ നിക്കുന്ന എന്നോട് പിണങ്ങി മുഖം തിരിച്ച് നിന്നു.
ഞാനവളുടെ മഴ ഭ്രാന്തിനെക്കുറിച്ചാലോചിച്ചു , മഴ അവളുടെ ദുഃഖങ്ങളെല്ലാം മാറ്റുമെന്ന അവളുടെ വാദം , അതാലോചിച്ചപ്പോള്‍ ഞന്‍ പതിയെ അവളുടെ കയ്യിലിരുന്ന കവറു വാങ്ങി വണ്ടിയുടെ ഫ്രണ്ടില്‍ വച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു , ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ആ മഴയില്‍ അവള്‍ വന്നു പിന്നില്‍ കയറി . കടയിലുണ്ടായിരുന്നവരൊക്കെ അത്ഭുത ജീവികളെ നോക്കുന്നതു പോലെ ഞങ്ങളെ നോക്കുന്നത് കണ്ടു . ഞാന്‍ വണ്ടി വിട്ടു , എന്‍റെ ദുഃഖങ്ങള്‍ കൂടി ഈ മഴ കഴുകിക്കളയുമെങ്കില്‍ എന്നാശിച്ചു കൊണ്ട് .
ആകെ നനഞ്ഞ് കുളിച്ച് ബൈക്കില്‍ കോളേജിന്‍റെ ഗേറ്റു കടക്കുമ്പോള്‍ പലരും അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു . പ്രിന്‍സിയുടെ കയ്യില്‍ നിന്നും അവളുടെ കൂട്ടുകാരികളുടെന്നും , ആവശ്യത്തിലേറെ വഴക്ക് എനിക്കു കിട്ടുമ്പോള്‍ , ഒന്നും ചെയ്യാത്തവളെപ്പോലെ അവള്‍ അവര്‍ക്കു പിന്നില്‍ പുഞ്ചിരിച്ചു നിന്നു. താമസ്സ സൌകര്യത്തിന്‍റെ കാര്യവും , നാളെ ജോയിന്‍ ചെയ്യുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞേൽപ്പിച്ച് , ഞാന്‍ അവിടെ നിന്നുമിറങ്ങുമ്പോള്‍ വീണ്ടും മഴ തുടങ്ങി , ഞാന്‍ ആക്സിലറേറ്ററില്‍ കൈ കൊടുത്തു .... മനസ്സിനെ മുഴുവന്‍ തണുപ്പിച്ച ഒരു യാത്ര ...
“ ചേട്ടാ , ഒന്നു മാറുമോ ഞങ്ങളൊന്നിറങ്ങിക്കോട്ടെ ?”
ആരുടെയൊക്കെയോ ചോദ്യങ്ങളാണെന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത് . ട്രെയിന്‍ അപ്പോഴേക്കും പാലക്കാട് സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലെത്തിയിരുന്നു . ഞാന്‍ പതിയെ പ്ലാറ്റ് ഫോമിലേക്കിറങ്ങി ....